India National

ഒറ്റക്ക് ഭൂരിപക്ഷം നേടാനാകില്ലെന്ന് പരസ്യമായി സമ്മതിച്ച് ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. സഖ്യകക്ഷിയുടെ സഹായത്തോടെയാകും ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും രാം മാധവ് അഭിമുഖത്തില്‍ പറഞ്ഞു.

ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു നേതാക്കന്മാരുടെ ഇതുവരെയുള്ള അവകാശവാദം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയും നേരത്തെ ഇത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ തള്ളുന്ന പരാമര്‍ശം കൂടിയാണ് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ രാം മാധവ് നടത്തിയത്. അമിത് ഷായും അരുണ്‍ ജെയ്റ്റിയും നടത്തിയിരുന്ന അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാം മാധവിന്റെ പരാമര്‍ശം.

ആദ്യ നാല് ഘട്ട തെരഞ്ഞെടുപ്പുകള്‍ അവസാനിച്ച സാഹചര്യത്തില്‍ കൂടിയാണ് രാം മാധവിന്റെ പരാമര്‍ശം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ടെന്നാണ് സൂചന. ഇവിടങ്ങളിലുണ്ടാകുന്ന നഷ്ടം പശ്ചിമ ബംഗാള്‍, ഒഡീഷ, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് പിടിച്ച് മറികടക്കുമെന്നും രാം മാധവ് പറഞ്ഞു. 11 സീറ്റാണ് ഇവിടങ്ങളിലായി 2014ല്‍ ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണയത് 19 മുതല്‍ 21 സീറ്റുവരെയാക്കി വര്‍ധിപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

എങ്കിലും കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിക്കില്ല. മാജിക് നമ്പര്‍ ലഭിച്ചാല്‍ പാര്‍ട്ടി സന്തുഷ്ടമാകുമെന്നും സഖ്യ കക്ഷികളുടെ സഹായത്തോടെ ഇത്തവണ എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.