India

ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കും; പ്രതിപക്ഷ നിസഹകരണത്തിന് എതിരെ കേന്ദ്രം

പാര്‍ലമെന്റില് പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ലോകസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത് രണ്ട് ബില്ലുകളാണ്. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബില്‍ എന്നിവയാണ് പാസാക്കിയത്. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ബില്ലുകളും ഈ സമ്മേളന കാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഉന്നതതല അന്വേഷണം യാഥാര്‍ത്ഥ്യമാകും വരെ പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ സ്തംഭിപ്പിക്കാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിലപാട് കൈകൊണ്ടത്. വിഷയത്തില്‍ ഇന്നും അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അവതരണാനുമതി തേടി. ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷാണ് ലോക്‌സഭയില്‍ നോട്ടിസ് നല്‍കിയിട്ടുള്ളത്.

പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന പ്രതിപക്ഷ നടപടിക്ക് എതിരെ ജനവികാരം ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സ്തംഭനം വികസനപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രചാരണമാകും ബിജെപി നടത്തുക. അതേസമയം പ്രതിപക്ഷ ബഹളം തുടര്‍ന്നാലും ഇന്ന് മുതല്‍ സഭാനടപടികള്‍ തുടരണം എന്ന താത്പര്യം സര്‍ക്കാര്‍ ഇരുസഭാധ്യക്ഷന്മാരെയും അറിയിച്ചതായാണ് വിവരം.

അതിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് എന്നീ വിഷയങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും എന്നാണ് വിവരം. പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശതമാക്കുന്ന കാര്യത്തിലും ആശയ വിനിമയം നടക്കും.

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ആളിപ്പടരുന്നതിനിടെ വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്ന് അമേരിക്ക സൂചിപ്പിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസ് വിദേശകാര്യ സെക്രട്ടറി ആരായും. നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിക്കും.