India National

നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ, ലോകസഭയില്‍ ബഹളം

കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കാശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം രാജ്യത്തിന് നഷ്ടമായതിന് കാരണം നെഹ്‌റുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിച്ചത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി ഭരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമിത്ഷായുടെ ആരോപണത്തിനെതിരെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അമിത്ഷാ സഭയെ അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം സുരക്ഷ പ്രശ്നമുന്നയിച്ച് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും കേന്ദ്രമന്ത്രി അവതരിപ്പിച്ചു.