India National

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസിംപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖറിന് അനുമതി നിഷേധിച്ചിരുന്നു.

ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതോടെ മുസഫര്‍ നഗര്‍ – സഹരണ്‍പൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ചന്ദ്രശേഖറുമായി പോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

2017 ജൂണിലാണ് ഇതിന് മുന്‍പ് രാവണ്‍ എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. സഹരണ്‍പൂരില്‍ 2017 മെയിലുണ്ടായ കലാപത്തിന്റെ പേരിലാണ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്. അന്നത്തെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. 2018 സെപ്തംബറിലാണ് അദ്ദേഹം ജയില്‍മോചിതനായത്.