India National

ബംഗളൂരുവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളൂരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും

ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളുരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. കെ ആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, വിദ്യരണ്യപുര, കലാശിപാളയ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന് അടുത്തുളള തെരുവുകളും അടച്ചിടാന്‍ യോഗത്തില്‍ ധാരണയായി.

വിവി പുരം, എസ് കെ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ 18 പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. അതിര്‍ത്തി കൃത്യമായി നിര്‍ണയിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഈ മേഖലകളില്‍ നടപ്പാക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങള്‍ അടച്ചിട്ടും കൂടുതല്‍ പരിശോധന നടത്തിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം.