India

ബംഗാള്‍ തെരഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തിയേക്കും

പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി.

ഇന്ന് ഉച്ചയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനം നാളെ ആറാം ഘട്ട വിധി എഴുതും. നോര്‍ത്ത് സൗത്ത് ബംഗാളിലായി വ്യാപിച്ച് കിടക്കുന്ന 43 മണ്ഡലങ്ങളാണ് വിരലില്‍ മഷി പുരട്ടുന്നത്. വോട്ടെടുപ്പിന് എല്ലാ മണ്ഡലങ്ങളും തയാറെടുത്തതായും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഉത്തര്‍ ദിനാജ് പൂര്‍, പൂരവ്വാ ബര്‍ധ്വാന്‍, നാദിയ, 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. ആറാം ഘട്ടത്തില്‍ ബൂത്തിലെത്തുന്ന 43 മണ്ഡലങ്ങളില്‍ 32 മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. 779 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങള്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മുള്ളിക്ക്, ചന്ദ്രിമ ഭട്ടാചാര്യ മുതിര്‍ന്ന ബിജെപി നേതാക്കളായ മുകള്‍ റോയ്, രാഹുല്‍ സിന്‍ഹ അങ്ങനെ നീളുന്ന പ്രമുഖരും നാളെ ജനവിധി തേടും.