India National

ആയുഷ് മരുന്ന് വിതരണം സേവാഭാരതിക്ക്; കോവിഡിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത്

കോവിഡ് പോസിറ്റീവ് രോഗികൾക്കായി ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുഷ് 64 മരുന്നിന്റെ വിതരണം സേവാഭാരതിയെ ഏൽപ്പിച്ചതിൽ വിമർശനം ശക്തമാകുന്നു. ആയുർവേദ ആശുപത്രികളെ പോലും ഒഴിവാക്കിയാണ് വിതരണ ചുമതല ആയുഷ് മന്ത്രാലയം സേവാ ഭാരതിക്ക് നൽകി ഉത്തരവിറക്കിയത്. കോവിഡിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ എംപി പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു.

ആയുഷ് 64 എന്ന മരുന്നിന്‍റെ വിതരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം സേവാഭാരതിയെ ഏൽപ്പിച്ചാണ് ആയുഷ് മന്ത്രാലത്തിന് കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് സർക്കുലർ ഇറക്കിയത്. കോവിഡിന്റെ മരുന്ന് വിതരണത്തിൽ പോലും കേന്ദ്ര സർക്കാർ രാഷ്ട്രീയം കലർത്തുകയാണെന്ന് വി കെ ശ്രീകണ്ഠൻ എംപി കുറ്റപ്പെടുത്തി.

മരുന്ന് വിതരണം ചെയ്യുന്ന സേവാഭാരതി വളണ്ടിയർമാർക്ക് പ്രത്യേക പാസ് സംസ്ഥാന സർക്കാറുകൾ നൽകണമെന്നും സർക്കുലറിൽ നിർദേശം ഉണ്ട്. രാജ്യത്തുടനീളം ആയുർവേദ ആശുപത്രികളും ഡിസ്പെൻസികളും ഉണ്ടെന്നിരിക്കെയാണ് സേവാഭാരതി വഴി മരുന്ന് വിതരണം നടത്തുന്നത്.