India National

റോഡിലിറങ്ങാന്‍ ജനങ്ങളെ ‘പേടി’; ഹെലികോപ്റ്ററില്‍ പറന്ന് ബി.ജെ.പി മന്ത്രി

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ ‘ഭയന്ന്’ റോഡിലിറങ്ങാന്‍ നില്‍ക്കാതെ അസമിലെ ബി.ജെ.പി മന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് അഞ്ച് കിലോമീറ്റര്‍. ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയാണ് ജനരോഷത്തില്‍ നിന്നും രക്ഷപെടാന്‍ റോഡ് ഒഴിവാക്കി ആകാശയാത്ര തെരഞ്ഞെടുത്തത്. അന്തരിച്ച ബി.ജെ.പി എം.എല്‍.എ രാജന്‍ ബോര്‍താക്കൂറിന്റെ വസതി സന്ദര്‍ശിക്കാനായിരുന്നു ഹിമന്തയുടെ യാത്ര.

ഗുവാഹത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ തേസ്പൂരിലെത്തിയ ഹിമന്തക്ക് പക്ഷേ പരിപാടി നടക്കുന്ന ഘോറാമരിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ(എ.എ.എസ്.യു) പ്രതിഷേധം ശക്തമായതോടെയാണ് ഹിമന്ത തേസ്പൂരില്‍ കുടുങ്ങിയത്. പ്രക്ഷോഭകർ തേസ്പൂരും ഘോറാമരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത -15 യില്‍ ഗതാഗതം തടഞ്ഞു. പൗരത്വ നിയമത്തിനെതിരെയും മന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ദേശീയപാതാ ഉപരോധം.

റോഡിലൂടെ പോകുന്നത് പന്തിയല്ലെന്ന് കണ്ടതോടെയാണ് ഹിമന്ത ലക്ഷ്യസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ പോകാന്‍ നിര്‍ബന്ധിതനായത്. രംഗപാറ മണ്ഡലത്തിലെ പ്രാദേശിക ബി.ജെ.പി പ്രവർത്തകര്‍ രാജന്‍ ബോര്‍താക്കൂറിന്റെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഹിമന്ത തേസ്പൂരിലെത്തിയത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതുവരെ ബി.ജെ.പിക്കും സഖ്യകക്ഷിയായ എ.ജി.പി നേതാക്കൾക്കുമെതിരായ പ്രതിഷേധവും ഉപരോധവും സംസ്ഥാനത്തൊട്ടാകെ തുടരുമെന്ന് എ.എ.എസ്.യു നേതാവ് സമുജ്ജൽ കുമാർ ഭട്ടാചാര്യ പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനുശേഷം സംസ്ഥാനം അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.