India National

മഴ കുറഞ്ഞെങ്കിലും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ അസമും ബിഹാറും

കനത്ത മഴ കുറഞ്ഞെങ്കിലും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ അസമും ബിഹാറും. ഇരു സംസ്ഥാനങ്ങളിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 176 ആയി. അസമില്‍‌ 209 വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്

അസമില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. പക്ഷേ പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ബ്രഹ്മപുത്രയടക്കം പ്രധാന നദികള്‍ അപകട തോതിനും മുകളില്‍ ഒഴുകുന്നു. ബിസ്വനാഥ്, കര്‍ബി ആംഗ് ലോക് രണ്ട് ജില്ലകളിലേക്ക് കൂടി ഇന്നലെ പ്രളയം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മരണ സംഖ്യയും ഉയരുകയാണ്. ഇതുവരെ 69 പേരായി. കസിരംഗ ദേശീയോദ്യാനത്തില്‍ 17 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 204 മൃഗങ്ങള്‍ ചത്തൊടുങ്ങി. കൃഷി നാശവും വ്യാപകം.

വെള്ളം ഇറങ്ങാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അസമിനെ അപേക്ഷിച്ച് ബിഹാറില്‍ ജലനിരപ്പ് രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. സംസ്ഥാനത്ത് 107 പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 ജില്ലകളിലായി 80 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.