India

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അസമും മിസോറാമും; സംയുക്ത പ്രസ്താവന ഇറക്കി

അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ തയാറായി അസമും മിസോറാമും. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് സംസ്ഥാനങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാണ് തീരുമാനം.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിരുന്നു.

ജൂലൈ 26-ന് നടന്ന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥര്‍ക്കും, പോലീസുകാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെയായിരുന്നു കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം.

അസമിലെ കച്ചര്‍, ഹൈലാകന്ദി ഉള്‍പ്പെട് മൂന്ന് ജില്ലകളും മിസോറാമിലെ ഐസോള്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജില്ലകളും തമ്മിലുള്ള 164.4 കിലോമിറ്റര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും ഇരു സംസ്ഥാനങ്ങളും അവകാശവാദം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തവണത്തെയും സംഘര്‍ഷത്തിന് കാരണം.