India National

തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍

മാന്ദ്യത്തിലേക്കു പോകുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ബജറ്റിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം പാക്കേജ്. ആദ്യ പാക്കേജ് കൊണ്ടും പ്രതീക്ഷിച്ച ഫലമുണ്ടാകാതായതോടെയാണ് ഇന്നലെ വീണ്ടും പുതിയ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് ഇത് തെളിയിക്കുന്നത്.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന കനത്ത തിരിച്ചടികള്‍ വ്യവസായിക- ഉത്പാദന മേഖലകളിലുണ്ടായിട്ടും പ്രതിസന്ധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ വമ്പന്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതോടെ മാന്ദ്യമുണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ ഇടിവും വലിയ ആഘാതമാണ്.

2018ല്‍ ഇതേസമയത്ത് 8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. നിര്‍മ്മാണ മേഖല, കാര്‍ഷിക മേഖല, ഓട്ടോമൊബൈല്‍ എന്നിവയെല്ലാം കുത്തനെ ഇടിഞ്ഞു. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി ഏതാനും ദിവസം മുന്‍പാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എടുത്തു. ഇന്‍ഡോ-പാകിസ്താന്‍ വാക്‌പോരാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നതുകൂടി വ്യാപകമാക്കിയതോടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും കഴിഞ്ഞു.