India National

ഇന്ത്യ- ചൈന സംഘർഷം; നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണപ്പറക്കല്‍

ഇന്ത്യ- ചൈന അതിർത്തി സംഘർഷം മുറുകുന്നതിനിടയിലും പരസ്പര കൂടിയാലോചനകൾക്കുള്ള വർക്കിംഗ് സമിതി യോഗങ്ങൾ തുടരാൻ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും സൈനിക വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് യോഗം. അതിനിടെ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി. ഈ സാഹചര്യത്തിൽ ഇന്ത്യ മിസൈൽ കവചം തയ്യാറാക്കി. അതി൪ത്തിയിൽ 15000 സൈനികരെ കൂടി വിന്യസിച്ചു.

വ൪ക്കിങ് മെക്കാനിസം ഓഫ് കോഡിനേഷൻ കോപ്പറേഷൻ യോഗത്തിൽ ചൈനയുമായി ഉഭയകക്ഷി ച൪ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിൻവലിക്കാനും ഏറ്റുമുട്ടൽ ഒഴിവാക്കാനുമുള്ള ച൪ച്ചയാണ് കൂടിയാലോചനയിലുണ്ടാവുക. അതേസമയം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി ചൈന ലഡാക് നിയന്ത്രണ രേഖക്കടുത്ത ദൗലത്ത് ബേഗ് ഓൾഡി, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര ഹൈറ്റ്സ്, പാംഗോങ് മലനിരകൾ എന്നിവിടങ്ങളിൽ നിരീക്ഷണ പറക്കൽ നടത്തി. ചൈനയുടെ നടപടിക്ക് മറുപടിയായി ഇന്ത്യ കിഴക്കൻ ലഡാക്കിൽ അത്യാധുനിക മിസൈൽ പ്രതിരോധ കവചം വിന്യസിച്ചു. വിമാനങ്ങളും മിസൈലുകളും മിന്നൽ വേഗതയിൽ തക൪ക്കാൻ ശേഷിയുള്ള ആകാശ് മിസൈലുകൾ അടങ്ങുന്നതാണ് സന്നാഹം. ഇന്ത്യൻ പോ൪വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്. ഇതിന് പുറമെ ടാങ്കറുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി ഇന്ത്യ 15000 സൈനികരെയും അതി൪ത്തിയിൽ എത്തിച്ചിട്ടുണ്ട്. തിരിച്ചടിക്കാൻ ഇന്ത്യക്കറിയാമെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.