India

സൈനിക ഹെലികോപ്റ്റര്‍ അപകടം; ഡിഎന്‍എ പരിശോധന അവസാനിച്ചു; വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സംഘം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന അവസാനിച്ചു. രാവിലെ 9 മണക്ക് വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടാകും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണറും പുഷ്പചക്രം അര്‍പ്പിക്കും. ശേഷം റോഡ് മാര്‍ഗം മൃതദേഹം സുലൂരിലേക്ക് എത്തിച്ച് ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിക്കുക എന്നാണ് സൂചന.

അതേസമയം അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് പ്രത്യേക മെഡിക്കല്‍ സംഘമാണ് ചികിത്സ നല്‍കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനില സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. വരുണ്‍ സിംഗിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.

ജനറല്‍ ബിപിന്‍ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, എന്‍ കെ ഗുര്‍സേവക് സിംഗ്. എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായ്ക് വിവേക് കുമാര്‍, ലാന്‍സ് നായ്ക് ബി സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.