India National

പൗരത്വ നിയമം; പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്രം

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം വിശദീകരിച്ചു കൊണ്ടുള്ള പ്രചരണം വ്യാപിപ്പിക്കും. പ്രതിഷേധങ്ങൾ രാഷ്ട്രീയ പോരിന് വഴിതുറന്ന സാഹചര്യത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. നിയമത്തെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയും ഇന്ന് നടക്കും.

ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൽ സംസ്ഥാനങ്ങളില്‍ ശക്തമാവുകയും പൗരത്വ രജിസ്റ്ററിനെ പൗരത്വ ഭേദഗതി നിവയുമായി ബന്ധിപ്പിച്ച് പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നീക്കം. പൗരത്വം നിയമം എന്ത് എന്ന് വിശദീകരിച്ചു കൊണ്ടുള്ള പ്രചാരണം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളിൽ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു.

പൗരത്വ രജിസ്റ്റർ എന്നെങ്കിലും നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത തരത്തിൽ ചട്ടങ്ങൾ രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ പരസ്യങ്ങളിൽ വിശദീകരിക്കുന്നു. അതേസമയം ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമ ഭേദഗതി എതെങ്കിലും പ്രത്യേക മതത്തിൽ വിശ്വസിക്കുന്നതോ ഏതെങ്കിലും പ്രദേശത്ത് ജീവിക്കുന്നതോ ആയ ഇന്ത്യൻ പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും പരസ്യത്തിൽ പറയുന്നു. അതേസമയം വിഷയത്തിൽ രാഷ്ട്രീയ പോര് ശക്തമായതിനെ തുടർന്ന് ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും.നിയമം സംബന്ധിച്ച് സംഘടന തലത്തിലുള്ള പ്രചാരണ പരിപാടികൾ ആലോചിച്ചേക്കും.

കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടിരുന്നു. 2003ൽ രാജ്യസഭാംഗമായിരിക്കെ ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് പൗരത്വം നൽകണമെന്ന് ആവശ്യപ്പെടുന്ന മൻമോഹൻ സിങ്ങിന്റെ വീഡിയോ ആണ് ബി.ജെ.പി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിയമത്തെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയും ഇന്ന് ഡൽഹിയിൽ നടക്കും. യൂത്ത് ഫോർ സി.എ.എ എന്ന പേരിൽ രാജീവ് ചൗക്കിൽ വൈകിട്ട് 5നാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.