India National

ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു. ബസ്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സഹാറൻപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് ബസ്തിയിലെ ആക്രമണം.

സഹാറൻപൂർ ജില്ലയിലെ ദിയോബന്ദിലെ മിരാഗ്പൂർ ഗ്രാമത്തിന് സമീപം തൽ‌ഹെദി ഖുർദിൽ വെച്ചാണ് ചൗധരി യശ്പാൽ സിങ്ങിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ ചൊവ്വാഴ്ച വെടിവച്ചു കൊന്നത്. മുൻ വിദ്യാർഥി നേതാവ് കൂടിയായിരുന്ന ബി.ജെ.പി നേതാവ് കബീർ തിവാരിയാണ് ബുധനാഴ്ച ബസ്തിയിലെ മാൽവിയ റോഡിൽ വെടിയേറ്റ് മരിച്ചത്. അഗർവാൾ ഭവനില്‍ ചില ആളുകളുമായി തിവാരി സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തിവാരിയെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിന് കൂടുതൽ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.