India National

പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ല: അമിത് ഷാ

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പൗരത്വ നിയമ ഭേദഗതി പിന്‍വലിപ്പിക്കാന്‍ മമതാ ദീദിക്കാവില്ലെന്ന് അമിത് ഷാ പറഞ്ഞു. സി.എ.എ സംബന്ധിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും കൊല്‍ക്കത്തയിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു.

“എനിക്ക് മമത ദീദിയോട് ചോദിക്കാനുള്ളത് ഇതാണ്- നിങ്ങള്‍ എന്തിന് അഭയാര്‍ഥികളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്നു? നിങ്ങള്‍ പരിഗണിക്കുന്നത് നുഴഞ്ഞുകയറ്റക്കാരുടെ താത്പര്യങ്ങളാണ്. ബലാത്സംഗം ചെയ്യപ്പെട്ട, ഭീഷണികള്‍ നേരിടുന്ന നമ്മുടെ അയല്‍ രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് പൌരത്വം ലഭിക്കരുത്? ആരുടെയും പൌരത്വം കളയാനല്ല നിയമം”- എന്നാണ് അമിത് ഷാ റാലിയില്‍ പറഞ്ഞത്.

മുന്‍സിപ്പല്‍ തെരഞ്ഞടുപ്പിന് മുന്നോടിയായാണ് അമിത് ഷാ ബംഗാളിലെത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 18 സീറ്റുകള്‍ തന്നതിന് ബംഗാളിനോടുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്ന് അമിത് ഷാ പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തില്‍ ബി.ജെ.പി ബംഗാളില്‍ ഭരണം പിടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചു.