India National

അണ്ണാ ഡി.എം.കെ ഭരണം പ്രതിസന്ധിയില്‍

നിയമസഭയിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിയ്ക്കാത്തത് തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന 22 സീറ്റുകളില്‍ ഒന്‍പതെണ്ണത്തില്‍ മാത്രമാണ് ഭരണപക്ഷം വിജയിച്ചത്. ഇതിലൂടെ സര്‍ക്കാറിനെ മുന്നോട്ടു കൊണ്ടുപോകുക എന്നത്, എ.ഡി.എം കെയ്ക്ക് ശ്രമകരമാകും.

ആകെയുള്ള 234 സീറ്റുകളില്‍ അണ്ണാ ഡി.എം.കെ അവകാശപ്പെടുന്നത്, 114 പേരുടെ പിന്തുണയാണ്. എന്നാല്‍, ഇതില്‍ ആറുപേര്‍, ടിടിവി ദിനകരന് അനുകൂല നിലപാടെടുത്തവരാണ്. ഏതുനിമിഷവും ടിടിവി ക്യാംപിലേയ്ക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ളവര്‍.അങ്ങിനെയുണ്ടായാല്‍ എഡിഎംകെയുടെ അംഗസംഖ്യ 108 ആയി ചുരുങ്ങും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഒന്‍പതു സീറ്റുകള്‍ കൂട്ടിയാലും കേവലഭൂരിപക്ഷമെന്ന 118 സീറ്റുകളിലേയ്ക്കെത്താന്‍ ഭരണപക്ഷത്തിന് സാധിയ്ക്കില്ല.

ടിടിവി ദിനകരന് അനുകൂല നിലപാടെടുത്ത മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ നേരത്തെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൂന്നുപേര്‍ സഭയില്‍ നിന്നു പുറത്താകും. ആകെ എണ്ണത്തില്‍ നിന്ന് മൂന്ന് കുറയും. അങ്ങിനെയെങ്കില്‍ 117 പേരുടെ പിന്തുണവച്ച് ഭരണം തുടരാന്‍ എഡിഎംകെയ്ക്ക് സാധിയ്ക്കും. അതിനുള്ള നടപടിയായിരിക്കും ആദ്യഘട്ടത്തില്‍ തന്നെ ഭരണപക്ഷം എടുക്കുക.

ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ലഭിച്ചത്, 13 സീറ്റുകളാണ്. 21 സീറ്റുകള്‍ നേടിയിരുന്നുവെങ്കില്‍ അവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിയ്ക്കുമായിരുന്നു. എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സാധിയ്ക്കാതെ വന്നാല്‍ ഭരണത്തില്‍ തുടരാന്‍ എ.ഡി.എം.കെയ്ക്ക് സാധിച്ചില്ല. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒ.പനീര്‍ശെല്‍വവും ഉപാധ്യക്ഷന്‍ എടപ്പാടി പഴനിസാമിയും പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.