India National

കർഷക നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി; എതിർത്ത് കേന്ദ്രം

കാർഷിക നിയമം സ്റ്റേ ചെയ്യുമെന്ന് വാക്കാൽ സൂചന നൽകി സുപ്രീം കോടതി. കർഷക സമരം കൈകാര്യം ചെയ്‍ത കേന്ദ്രസർക്കാർ നടപടികൾ നിരാശപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം വിശദമായി പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുന്നത് വരെ നിയമം സ്റ്റേ ചെയ്യുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കോടതി ഇന്ന് വൈകീട്ടോ നാളെയോ വിധി പറയും.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരം കൈകാര്യം ചെയ്ത രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂടിയാലോചനകള്‍ നടത്താതെ നിയമമുണ്ടാക്കിയതാണ് സമരത്തിന് കാരണമായതെന്നും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കര്‍ഷക സമരം തടയാനാകില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, കര്‍ഷകരുമായി ചര്‍ച്ച നടക്കുന്നുവെന്ന് പറഞ്ഞിട്ടും തീരുമാനമാകാത്തത് എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പറയുന്നത് കേട്ട് നിയമം പന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.