India National

അടുത്ത യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കും

2022ലെ ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ പുറകിൽ നിന്ന് കുത്തുന്നവരാണ് യു.പിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളെന്നും കെജ്‌രിവാൾ പറഞ്ഞു.

“എന്തുകൊണ്ടാണ് യു.പിയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നല്ല ചികിത്സ ലഭ്യമാകുന്നതിനുമൊക്കെ ഡൽഹിയിലേക്ക് വരേണ്ടി വരുന്നത്. സൗജന്യമായി കറന്റും കുടിവെള്ളവും, നല്ല വിദ്യാഭ്യാസവും ചികിത്സ സൗകര്യവുമൊക്കെ യു.പിയിലും ഉറപ്പുവരുത്തനാകും.” കെജ്‌രിവാൾ പറഞ്ഞു. മലിനമായ രാഷ്ട്രീയവും അഴിമതിയും കാരണം യു.പിയിൽ വികസനവും വളർച്ചയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സത്യസന്ധമായ ഉദ്ദേശ്യങ്ങളാണ് ആം ആദ്മിയുടേത്, ഭരണ കാര്യങ്ങൾ ആരുടേയും നിയന്ത്രണത്തിലല്ലായെന്നും കെജ്‌രിവാൾ പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മൂന്നാം തവണയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ ഗവൺമെൻറ് രൂപീകരിക്കുന്നത്. 70ൽ 62 സീറ്റിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ഇപ്രാവശ്യത്തെ വിജയം. 2012ൽ നിലവിൽ വന്നപ്പോൾ തന്നെ യു.പിയിൽ ആം ആദ്മി സംസ്ഥാന ഘടകം രൂപീകരിച്ചിരുന്നു.