India National

ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

80000 മുതല്‍ 1,20,000 രൂപ വരെ ചെലവാക്കിയാണ് പമ്പ് ഉടമകള്‍ ചിപ്പ് ഘടിപ്പിച്ചത്.

ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്‍റെയും ഡീസലിന്‍റെയും അളവില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമാണ് സംഭവം. പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെട്രോള്‍, ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്.

വെട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഗ്യാങ് തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൂട്ടിയ പമ്പുകളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍റെയും എസ്സറിന്‍റെയും പമ്പുകളുണ്ട്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും 9 പെട്രോള്‍ പമ്പ് ഉടമകളെയും അറസ്റ്റ് ചെയ്തെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചു. സുഭാനി ബാഷ എന്നയാളില്‍ നിന്ന് 14 ചിപ്പുകളും ജിബിആര്‍ കേബിളുകളും മദര്‍ബോര്‍ഡും പിടികൂടി.

ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ 970 മില്ലി ലിറ്റര്‍ മാത്രം ടാങ്കിലേക്ക് എത്തുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡിസ്പ്ലെ ബോര്‍ഡില്‍ ഉപഭോക്താവ് ആവശ്യപ്പെട്ട അളവ് തന്നെ രേഖപ്പെടുത്തുമെങ്കിലും വാഹനത്തില്‍ കുറഞ്ഞ അളവിലേ ഇന്ധനമെത്തൂ. 80000 മുതല്‍ 1,20,000 രൂപ വരെ ചെലവാക്കിയാണ് പമ്പ് ഉടമകള്‍ ചിപ്പ് ഘടിപ്പിച്ചത്. വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവിലാണ് കൃത്രിമത്വം കാണിക്കുന്നത്. കുപ്പികളില്‍ വാങ്ങുന്നവര്‍ക്ക് കൃത്യം അളവില്‍ തന്നെ നല്‍കി. അങ്ങനെ തട്ടിപ്പ് മറച്ചുവെക്കാന്‍ കഴിഞ്ഞു.

ഇന്ധന വെട്ടിപ്പ് തടയാന്‍ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയും കോര്‍പറേഷനും നിര്‍ദേശം നല്‍കിയെന്ന് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചു.