India National

പ്രിയങ്ക ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തല്‍; മഹിള കോണ്‍ഗ്രസ് പരാതി നല്‍കി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് പരാതി നല്‍കി. മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിസ്ത മുഖര്‍ജി എന്നിവരാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മഹിള കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കും.

പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനിരിക്കെയാണ് സാമൂഹ്യമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ശക്തമായത്. അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദ്യവുമായ ട്വീറ്റുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ലൈംഗികാതിക്രമണം, ഇലക്ട്രോണിക് മീഡിയ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്.

മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിസ്ത മുഖര്‍ജി എന്നിവരാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സ്ത്രീ സജ്ജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോഴുള്ള ഇത്തരം പ്രതികരണങ്ങള്‍ സ്ത്രീവിരുദ്ധതയാണെന്നും സ്ത്രീയെ വെറും കാഴ്ചവസ്തുമാത്രമായി കണ്ട് അപമാനിക്കുന്നത് ദുഃഖകരമാണെന്നും ശര്‍മിസ്ത മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാനങ്ങളിലും മഹിള കോണ്‍ഗ്രസ് അധ്യക്ഷമാര്‍ സമാനരീതിയില്‍ പരാതി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.