Health

വേനല്‍ കടുത്തു; അസുഖങ്ങള്‍ വ്യാപിക്കുന്നു

വേനല്‍ കടുത്തതോടെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വ്യാപിക്കുന്നു. രണ്ട് മാസത്തിനിടെ കേരളത്തില്‍ എഴുപതിനായിരം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ശുദ്ധജല ലഭ്യത കുറഞ്ഞതാണ് അസുഖം വ്യാപിക്കാന്‍ കാരണം.

ചൂട് കൂടുന്നു. എവിടെ നിന്നും എന്ത് വെള്ളം കിട്ടിയാലും കുടിക്കേണ്ട സ്ഥിതി. കേരളത്തില്‍ 60 ശതമാനം പേരാണ് ശുദ്ധജലം കിട്ടാതെ വലയുന്നത്. അതിനിടയില്‍ വെള്ളത്തിലൂടെ പകരുന്ന അസുഖങ്ങളും. ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കുകള്‍ നോക്കാം. രണ്ട് മാസത്തിനിടെ 69723 പേരാണ് വയറിളക്ക അസുഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ചിക്കന്‍പോക്സും കൂടുതലാണ്. 5541 പേര്‍ ചികിത്സ തേടിയവരില്‍ അഞ്ച് പേര്‍ മരിച്ചു. 157 പേര്‍ക്ക് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ 755 പേരാണ് ചികിത്സ തേടിയത്.

വെയിലില്‍ പണിയെടുക്കുന്നവര്‍ സൂര്യാതപം ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. വിവിധ പനികള്‍ക്കും കുറവില്ല. എലിപ്പനിയും ഡെങ്കു പനിയും കണ്ടുവരുന്നു.