Gulf

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ.

സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവും.

വീടുകളിലും ജോലി സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരേ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകളാണ് സൗദിയിലെ പ്രൊട്ടക്ഷന്‍ ഫ്രം അബ്യൂസ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിയമ പ്രകാരം രക്ഷിതാക്കളും ഭര്‍ത്താക്കന്‍മാരും സ്‌പോണ്‍സര്‍മാരും തൊഴിലുടമകളും സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ പാലിക്കേണ്ട അതിര്‍വരമ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. ഇത് ലംഘിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമമായാണ് കണക്കാക്കുക . അതിക്രമത്തിന്റെ തീവ്രത വർധിക്കുന്നതിനനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.