Entertainment

22 വർഷം മുമ്പ് സി.പി.എമ്മായിരുന്ന പി.എസ് ശ്രീകലയും വഞ്ചിയൂർ ബാബുവും മകളുടെ പേരിനൊപ്പം ജാതി വാല് ചേർത്തു എന്നതാണ് ഗംഭീരമായത്”- ഷാഹിന നഫീസ

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങിയപ്പോള്‍ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്ത സി.പി.എം സ്ഥാനാര്‍ഥിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലെല്ലാം വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂർ വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗായത്രിയാണ് പ്രചരണ പോസ്റ്ററില്‍ പേരിനൊപ്പം ‘നായര്’ വെച്ച് പുലിവാല് പിടിച്ചത്. ഗായത്രി ബാബുവെന്ന പേരായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ രേഖകളിലെ പേര് തന്നെ തെരഞ്ഞെടുപ്പിന് വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പേര് മാറ്റി പോസ്റ്റര്‍ അടിക്കേണ്ടിവന്നതെന്നാണ് സ്ഥാനാര്‍ഥിയുടെ ന്യായീകരണം.

വോട്ടർമാരെ പിടിക്കാനെന്ന പരിഹാസവുമായി അപ്പോഴേക്കും സ്ഥാനാര്‍ഥിക്കെതിരെ എതിർകക്ഷികളുള്‍പ്പെടെ സംസ്ഥാന തലത്തില്‍ തന്നെ ക്യാമ്പയിനും തുടങ്ങിയിരുന്നു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറാണ് സ്ഥാനാര്‍ഥിയുടെ മാതാവ് ഡോ. പി.എസ് ശ്രീകല. സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗമാണ് പിതാവ് ബാബു. ഇപ്പോഴിതാ സംഭവത്തില്‍ സ്ഥാനാര്‍ഥിയുടെ കമ്മ്യൂണിസ്റ്റുകാരായ മാതാപിതാക്കളേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ.

”ഗായത്രി എസ്. നായർ എന്ന ഇടതുപക്ഷ സ്ഥാനാർഥിക്ക് ആ പേര് തന്നെ ഉപയോഗിക്കേണ്ടി വന്നതിന്‍റെ സാങ്കേതികത്വം മനസിലാക്കാം. 22 വയസായിട്ടും, കേരളത്തിന്‌ പുറത്തൊക്കെ പോയി പഠിച്ചിട്ടും, സ്വന്തം പേരിലൂടെ കിട്ടുന്ന ജാതി പ്രിവിലേജ് വേണ്ടെന്ന് വെക്കാൻ ആ കുട്ടിക്ക് തോന്നിയില്ല എന്നതും മനസിലാക്കാം. 22 വർഷം മുമ്പും സി.പി.എമ്മായിരുന്ന പി.എസ് ശ്രീകലയും വഞ്ചിയൂർ ബാബുവും മകളുടെ പേരിനൊപ്പം ജാതി വാല് ചേർത്തു എന്നതാണ് ഗംഭീരമായതെന്ന് അവര്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഗായത്രി എസ് നായർ എന്ന ഇടത് പക്ഷ സ്ഥാനാർഥിക്ക് ആ പേര് തന്നെ ഉപയോഗിക്കേണ്ടി വന്നതിന്റെ സാങ്കേതികത്വം മനസിലാക്കാം. 22 വയസായിട്ടും, കേരളത്തിന്‌ പുറത്ത് ഒക്കെ പോയി പഠിച്ചിട്ടും, സ്വന്തം പേരിലൂടെ കിട്ടുന്ന ജാതി പ്രിവിലേജ് വേണ്ടെന്ന് വെക്കാൻ ആ കുട്ടിക്ക് തോന്നിയില്ല എന്നതും മനസിലാക്കാം. പക്ഷേ 22 വർഷം മുൻപും സിപിഎം ആയിരുന്ന പി എസ് ശ്രീകലയും വഞ്ചിയൂർ ബാബുവും മകളുടെ പേരിനൊപ്പം ജാതി വാല് ചേർത്തു എന്നതാണ് ഗംഭീരമായത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചത് കൊണ്ടല്ലല്ലോ. അതിനുള്ള സൈദ്ധാന്തിക ന്യായീകരണം എന്താണാവോ”.