Entertainment

വയനാട്ടിലെ ‘ചാരിറ്റി വഞ്ചന’, മഞ്ജുവാര്യരെ ചതിച്ചതോ ? അഭിഭാഷകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

വീടുവെച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി മഞ്ജു വാര്യര്‍ രക്ഷാധികാരിയായ മഞ്ജു വാര്യര്‍ ഫൌണ്ടേഷന്‍ ആദിവാസി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ കേസ് ഒത്തുതീര്‍ക്കുകയും ചെയ്തു. വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നായിരുന്നു നടി മഞ്ജു വാര്യർ രക്ഷാധികാരിയായ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. എന്നാല്‍ പദ്ധതി പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചെങ്കിലും പിന്നീട് യാതൊന്നും ചെയ്യാതെ ഫൌണ്ടേഷന്‍ പിന്‍വാങ്ങിയെന്നായിരുന്നു ആരോപണം. ഒടുവില്‍ വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കുമെന്ന മഞ്ജുവിന്റെ ഉറപ്പിന്‍മേല്‍ കേസ് ഒത്തുതീര്‍ക്കുയായിരുന്നു. കേസില്‍ തന്നെ വലിച്ചിഴക്കരുതെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചാരിറ്റിയുടെ മറവില്‍ മഞ്ജു വാര്യരെ കബളിപ്പിക്കുകയായിരുന്നോ എന്ന സംശയം മുന്നോട്ടുവയ്ക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മഞ്ജു വാര്യർ അറിയാതെയാണ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നൽകിയതുമെന്നാണ് മഞ്ജുവിന്റെ സുഹൃത്ത് പറഞ്ഞത് ശ്രീജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അഭിഭാഷകന്റെ കുറിപ്പ് ഇങ്ങിനെ

വയനാട്ടിലെ “ചാരിറ്റി വഞ്ചന”, മഞ്ജുവാര്യരെ ചതിച്ചതോ ? മഞ്ജുവാര്യർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഏറുന്നു ! ഫൗണ്ടേഷന്റെ മുൻ പ്രവർത്തകയായ മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് കേസിൽ നിന്നും പിൻമാറണമെന്നും അവർ നിരപരാധിയാണെന്നും അറിയിച്ചു.

1.88 കോടി രൂപ മുതൽമുടക്കിൽ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് രേഖാമൂലം വാഗ്‌ദാനം നൽകി വിശ്വാസ വഞ്ചന നടത്തിയ മഞ്ജു വാര്യർ ഫൗണ്ടേഷൻ പിന്നീട് വാഗ്ദാന ലംഘനം നടത്തുകയും വിവാദമായപ്പോൾ 10 ലക്ഷം രൂപ നൽകി അനുരൽഞ്ജനം നടത്തുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ട്രൈബൽ മന്ത്രാലയത്തിന് പരാതി നൽകാൻ തീരുമാണിച്ചതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ അടുത്ത സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആളുടെ ടെലിഫോൺ കോൾ ലഭിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മഞ്ജു വാര്യർ അറിയാതെയാണ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു ചാരിറ്റി വാഗ്ദാനം നൽകിയതുമെന്നാണ് അവർ പറയുന്നത്. ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന ചിലർ മഞ്ജുവാര്യരെ ചതിച്ചതാണെന്ന സംശയമുണ്ടെന്നും ചിലർക്ക് അത്തരം ഉദ്ദേശമുണ്ടായിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു.’ മുൻകാലത്ത് ഫൗണ്ടേഷനുമായി അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ സംഘനയിൽ ഇല്ല, മഞ്ജുവാര്യർ ഇതിൽ തീർത്തും നിരപരാധിയാണ്. ആരൊക്കെയോ ചേർന്ന് ചതിച്ചതാണ് അല്ലാതെ 2 കോടിയിടെ ചാരിറ്റി ചെയ്യാനൊന്നും മാഡം നിൽക്കില്ല. ഉദാഹരണം സുജാത എന്ന സിനിമയുടെ സമയത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്” അവർ പറഞ്ഞു.

മഞ്ജു വാര്യരുടെ പേരിലുള്ള സംഘടനയിൽ മഞ്ജുവാര്യരെ ചതിച്ചത് ആരാണ്, എന്തിനാണ് എന്ന ചോദ്യങ്ങൾക്കൊന്നും അവർ വ്യക്തമായ മറുപടി നൽകിയില്ല. ആവശ്യത്തിലേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന മാഡം തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും വലിയൊരു തുക ചരിറ്റിക്കായി മാറ്റിവെക്കാറുണ്ടെന്നും അവർ പറയുന്നു.

സംഭവത്തിൽ ആദിവാസികളുമായി മഞ്ജു വാര്യർ ഒത്തുതീർപ്പിലെത്തിയെങ്കിലും ആദിവാസികളെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയതും, ആദിവാസി വീടുകളിലെത്തി അനധികൃത സർവ്വേ നടത്തിയതും, സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ അനധികൃതമായി മാറ്റിയതും, ഫൗണ്ടേഷന്റെ ലെറ്റർ പാഡിൽ കലക്റ്റർക്കും, ട്രൈബൽ മന്ത്രിക്കും, പനമരം പഞ്ചായത്തിനും കത്ത് നൽകിയതും, പഞ്ചായത്ത് ഭരണസമിതിയിൽ പാസാക്കിയെടുത്തതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിശദ വിവരങ്ങൾ ലഭിക്കാനായി കലക്റ്ററേറ്റിലും പഞ്ചായത്തിലും കത്തുകൾ നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് നടത്തിയ ദുരൂഹമായ വെളിപ്പെടുത്തൽ ഗൗരവകാരമാണ്. പരാതി നൽകാനായി ആരെങ്കിലും എന്നെ സമീപിച്ചിട്ടുണ്ടോ എന്ന അവരുടെ അന്വേഷണം സംഭവത്തിൽ ആരൊക്കെയോ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് നൽകുന്നത്. എന്നാൽ എന്റെ സ്വദേശമായ വയനാട്ടിൽ സംശയകരമായി നടന്ന ഈ ചാരിറ്റി ഇടപാട് തീർത്തും പൊതുതാത്പര്യം മുൻനിർത്തിയാണ് എന്ന് അവരെ അറിയിച്ചു. ഫൗണ്ടേഷന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് പ്രവർത്തനങ്ങളും സാംബന്ധിച്ച കര്യങ്ങൾ വ്യക്തമാക്കുന്ന പക്ഷം വ്യക്തിപരമായി യാതൊരു വിദ്വേഷമോ താത്പര്യമോ പരാതിക്കാരന്നെ നിലയിൽ മഞ്ജു വാര്യരോടോ സംഘടനയോടോ ഇല്ലെന്നും അവരെ അറിയിച്ചു. പരാതിയുടെ കാര്യങ്ങൾ മഞ്ജു വാര്യരെ അറിയിക്കുമെന്നും വ്യക്തമായ മറുപടി അവർ നൽകുമെന്നും അറിയിച്ചാണ് അവർ സംസാരം അവസാനിപ്പിച്ചത്.

വാൽ : കാലാകാലങ്ങളിൽ രാഷ്ട്രീയക്കാരാലും സർക്കാറുകളാലും കോർപ്പറേറ്റുകളാലും ചൂഷണം ചെയ്യപ്പെടുന്ന ജനതയെ സഹാനുഭൂതിയുടെ പേരിൽ മുതലെടുത്ത് മാർക്കറ്റ് ചെയ്ത ശേഷം കേവലം നക്കാപ്പിച്ച നൽകി കോംപ്രമൈസ് ചെയ്ത് മുതലെടുക്കാമെന്ന മോഹവുമായി ചുരം കയറുന്ന എല്ലാ പ്രിവിലേജ്ഡ് മേലാളന്മാർക്കും ഇതൊരു പാഠമാകണം. സംഭവത്തിൽ ഒരു വ്യക്തയുണ്ടാകാനായി പൊതുജന താത്പര്യർത്ഥം നിയമ പോരാട്ടങ്ങൾ തുടരും.

അഡ്വ ശ്രീജിത്ത് പെരുമന