Entertainment

വഞ്ചനാക്കുറ്റത്തിന് കേസ്; സൊനാക്ഷി സിന്‍ഹയുടെ പ്രതികരണം ഇങ്ങനെ…

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. താരത്തിന്റെ മുംബൈയിലെ വസതിയില്‍ യു.പി പൊലീസ് മൊഴിയെടുക്കാനെത്തി. ഇവന്റ് ഓര്‍ഗനൈസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18 ന് ഡല്‍ഹിയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാമെന്ന് ഏറ്റ് 24 ലക്ഷം അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചുവെന്നാണ് സൊനാക്ഷിക്കെതിരായ പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായി മൊറാദാബാദ് സൊനാക്ഷിയുടെ മുംബൈയിലെ വസതിയിലെത്തി. മൊഴി രേഖപ്പെടുത്താനാണ് യു.പി പൊലീസ് എത്തിയത്. എന്നാല്‍ സൊനാക്ഷി സ്ഥലത്തില്ലാത്തതില്‍ മൊഴിയെടുക്കാനായില്ല.

ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ബോധപൂര്‍വമുള്ള ശ്രമമാണ് നടക്കുന്നതെന്നും സൊനാക്ഷി ആരോപിച്ചു. അടുത്തിടെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയ സൊനാക്ഷി, ഇത്തരം ആളുകളുടെ പ്രചരണത്തില്‍ മാധ്യമങ്ങള്‍ വീണു പോകരുതെന്നും ട്വിറ്ററില്‍ കുറിച്ചു. സൊനാക്ഷിക്കും കേസുമായി ബന്ധപ്പെട്ട് മുംബൈ നിവാസികളായ മറ്റ് നാലു പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.