Entertainment

ഫെയ്‌സ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല

നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും നിലപാട് മയപ്പെടുത്താതെ സിനിമാ സംഘടനകള്‍. ഷെയ്ന്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കാനില്ലെന്ന നിലപാടിലാണ് അമ്മ സംഘടനയും. മധ്യസ്ഥനുണ്ടെങ്കിലെ ചര്‍ച്ചകള്‍ക്കുള്ളൂ എന്ന് നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി.

നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫെയ്സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. തെറ്റ് പറ്റിയെന്നോ ക്ഷമ ചോദിക്കുന്നുവെന്നോ ഷെയ്ന്‍, അമ്മ നേതൃത്വത്തെയോ നിര്‍മാതാക്കളെയോ അറിയിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലെ മാപ്പ് അടിസ്ഥാനമാക്കി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനാവില്ല. 22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും പറഞ്ഞു. ഷെയ്നില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് എങ്ങനെ എന്ന് മാത്രമാണ് നിലവിലെ ആലോചന. 19ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം ഇത് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.