Entertainment

മരട് ഫ്ലാറ്റ് പൊളിക്കല്‍ ഞാന്‍ സിനിമയാക്കുകയാണെങ്കില്‍ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ല: പ്രിയദർശൻ

എറണാകുളത്ത് രണ്ട് ദിവസങ്ങളിലായി നടന്ന ഫ്ലാറ്റ് തകര്‍ക്കലിന്റെ ചിത്രങ്ങളും വീഡിയോകളും നമ്മള്‍ എല്ലാവരും കണ്ടുകഴിഞ്ഞതാണ്. കായല്‍ കയ്യേറി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കാരണമായത് സുപ്രീകോടതി വിധിയെ തുടര്‍ന്നാണ്. ഫ്ലാറ്റ് പൊളിക്കലിന് പിന്നാലെ മരട് ആസ്പദമാക്കി സിനിമയും ഡോക്യൂമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഷൂട്ട് ചെയ്ത് ശേഖരിച്ചിട്ടുണ്ട്.

എന്നാല്‍ ഫ്ലാറ്റ് പൊളിക്കല്‍ താന്‍ സിനിമയാക്കുകയാണെങ്കില്‍ തന്റെ സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ലെന്ന് പറയുന്നു മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍. ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്ന നേതാക്കളെയും ആ ഫ്ലാറ്റിലെവിടെയെങ്കിലും കെട്ടിയിട ശേഷമേ ഫ്ലാറ്റ് പൊളിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. മിഥുനം എന്ന തന്റെ ചിത്രത്തിൽ ഒരു സീൻ ഉണ്ടെന്നും എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്ന സീന്‍ ആ സിനിമയിലുണ്ട്. മരടിനെക്കുറിച്ചു പറഞ്ഞത് അതിന്റെ വേറെയൊരു പതിപ്പാണ് എന്നാണ് പ്രിയദർശൻ പറയുന്നത്.

എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നൽകിയ ഫ്ലാറ്റുകളാണു താമസക്കാർ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജരേഖയുണ്ടാക്കി ഫ്ലാറ്റ് കെട്ടി ഉയര്‍ത്തിയതല്ല. ഉദ്യോഗസ്ഥരും നിര്‍മാതാക്കളും നല്‍കിയത് വ്യാജ രേഖയാണെന്ന് അവര്‍ക്ക് എവിടെ നോക്കിയാലാണ് കണ്ടെത്താനാകുക. സ്വന്തം നാട്ടില്‍ ഉയരുന്നത് നിയമം ലംഘിച്ച കെട്ടിടമാണെന്ന് മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡുമെമ്പറുമുണ്ടാകുമോ. ഉയരുന്നത് കാണുമ്പോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ? – പ്രിയദര്‍ശന്‍ ചോദിക്കുന്നു.