Entertainment

അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു

താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് താത്കാലികമായി മരവിപ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വെച്ചെന്നും ഇതില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ എതിര്‍ത്തുകൊണ്ട് ഡബ്ല്യു.സി.സി അംഗങ്ങളും രംഗത്തുവന്നു.

ആഭ്യന്തര പരാതി സെല്‍ രൂപീകരണം, സംഘടനയുടെ നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കല്‍ തുടങ്ങിയ മാറ്റങ്ങളോടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി ശ്രമിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ അംഗങ്ങളില്‍ ഭൂരിഭാഗവും എതിര്‍ത്തു. തുടര്‍ന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ പുതിയ ഭേദഗതികള്‍ നടപ്പില്‍ വരുത്തൂ എന്നും പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു.

സംഘടനയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരാന്‍ തയ്യാറായാല്‍ അവരില്‍ നിന്ന് അംഗത്വ ഫീസ് ഈടാക്കാതെ സംഘടനയില്‍ തിരിച്ചെടുക്കണമെന്ന മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചു. പുറത്തുപോയവര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ഭരണഘടനാ ഭേദഗതിക്കുള്ള നിര്‍ദേശങ്ങളില്‍ ശക്തമായ വിയോജിപ്പാണ് നടിമാരായ പാര്‍വതിയും രേവതിയും രേഖപ്പെടുത്തിയത്. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സംഘടനക്ക് മുന്‍പില്‍ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം എടുക്കേണ്ടത് സംഘടനയാണെന്നും രേവതി പറഞ്ഞു.

ഭരണാഘടനാ ഭേദഗതി കൂട്ടായി തീരുമാനിക്കുമെന്ന് മോഹന്‍ലാല്‍‌ വ്യക്തമാക്കി. സംഘടനയില്‍ നിന്ന് സ്വയം പുറത്തു പോയവര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുമെന്ന് ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.