Entertainment

‘മാര്‍ക്ക് ആന്റണി’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ലക്ഷങ്ങൾ കൈക്കൂലി: വെളിപ്പെടുത്തി വിശാൽ

പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടൻ വിശാൽ. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടിയും പണം നൽകിയെന്ന് താരം ആരോപിച്ചു. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം.

സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താൻ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാൽ പങ്കുവെച്ചിട്ടുണ്ട്. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിട്ടുണ്ട്.

ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.