Entertainment Movies

‘മാമാങ്കം’: ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് കാണിച്ച്‌ തരുന്ന സിനിമ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാമാങ്കം തീയേറ്ററുകളില്‍ ഗംഭീര വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. അതും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെ. നാല്‍പ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിച്ച മാമാങ്കം മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം കൂടിയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ച്‌ തരുന്നു. മമ്മൂട്ടിക്കും ആരാധകര്‍ക്കും മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ എല്ലാ അര്‍ത്ഥത്തിലും ഒരു സ്വപ്ന
ചിത്രം കൂടിയാണിത്. ആദ്യ പോസ്റ്റര്‍ മുതല്‍ ചിത്രം ജനശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. പിന്നീട് വിവാദങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ട ചിത്രം ഒടുവില്‍ പുതുജീവന്‍ കിട്ടിയത് പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ബാലതാരം അച്യുതനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രോത്ത് തറവാട്ടിലെ ചാവേര്‍ പോരാളികളുടെ ജീവിതം ആസ്പദമാക്കി സജീവ് പിള്ളയുടെ കഥ മുന്‍ നിര്‍ത്തിയുള്ള ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം അത് എന്താണെന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്.

മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന പകയുടെ പോരിന്റെ കാലത്തിലേക്കാണ് സിനിമ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. അവരുടെ പോരിന്റെ കാഴ്ചക്കാരാവുകയാണ് നാം. ദേശാഭിമാനത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തില്‍ അന്നത്തെ കാലഘട്ടം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. അതിലൊന്നാണ് ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടം.

മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി മരണം വരെ പോരാടാന്‍ തയ്യാറാകുന്ന ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കത്തിനയയ്ക്കുമായിരുന്നു. ലക്ഷ്യം സാമൂതിരിയെ വധിക്കുക എന്നതും. വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍
പണിക്കര്‍, പുതുമന പണിക്കര്‍, കോവില്‍ക്കാട്ട് പണിക്കര്‍, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. ഇവരുടെ കഥയാണ് പത്മകുമാര്‍ പറയുന്നത്. പതിഞ്ഞ തുടക്കത്തിന് ശേഷം പതിയെ സിനിമ സഞ്ചരിക്കുന്നത് നമുക്ക് ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പാതയില്‍ ആണ്.
അവിടെ നിന്നു രണ്ടാം പകുതിയില്‍ സിനിമ കത്തി കയറുമ്ബോള്‍ ഏതൊരു പ്രേക്ഷകനും കൈയടിച്ചു പോകുന്ന തരത്തിലൊന്നായി സിനിമ മാറുന്നു.

കൊട്ടിക്കലാശം ഞരമ്ബുകള്‍ മുറുക്കുന്ന, ഗ്രിപ്പ് ചെയ്യുന്ന വലിയൊരു അനുഭവമാക്കി മാറ്റുന്നതില്‍ അണിയറക്കാരുടെ മികവ് എടുത്ത് പറയേണ്ടതാണ്. സിനിമ എന്ന സങ്കേതത്തിന്റെ പൂര്‍ണ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കൊണ്ട് വിഷ്വലി ചരിത്രത്തിനെ തിരികെ കൊണ്ട് വരുമ്ബോഴും, രചനാപരമായി മാമാങ്കം ഒരു ഗംഭീര വര്‍ക്ക് ആണ്.

എഴുത്തിന്റെ മികവും എടുത്തുപറയേണ്ട ഒന്നാണ്. തീവ്രവും കാഴ്ചയില്‍ ആകര്‍ഷകവുമായ ഒരു യുദ്ധകാലത്തിലേക്കാണ് മാമാങ്കം നമ്മളെ കൊണ്ടുപോകുന്നത്. സാമൂതിരിക്ക് എതിരെ നടക്കുന്ന പട പുറപ്പാടിലേക്ക് ചാവേറുകളിലേക്ക് സിനിമ അവിടെ നിന്നും നീളുന്നു. ഒന്നൊന്നായി പലരും മരിച്ചു വീഴുന്നിടത്തു നിന്നു സിനിമ ഇരുപത്തിനാല് വര്‍ഷം പുറകിലേക്ക് സഞ്ചരിക്കുന്നു. ചന്തുണ്ണി എന്ന യുവ യോദ്ധാവിലേക്ക് കഥ സഞ്ചരിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ കഥ കഥാപാത്രങ്ങളെ ബില്‍ഡ് ചെയ്യാന്‍ ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗം തന്നെയാണ് സിനിമയെ രണ്ടാം പകുതിയില്‍ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നത്. പ്രൊഡക്ഷന്‍ വാല്യൂവിനു കൈയ്യടി നല്‍കിയേ പറ്റു. അത്രക്ക് വിഷ്വല്‍ ട്രീറ്റ് ആണ് സിനിമ നല്‍കുന്നത്. ഒരു സ്ഥലത്തും വിട്ടുവീഴ്ച നടത്തിയിട്ടില്ല അണിയറക്കാര്‍.

എങ്കിലും മലയാളത്തിന്റെ ബാഹുബലി എന്ന് മാമാങ്കത്തിനെ വിശേഷിപ്പിക്കില്ല. എന്തെന്നാല്‍ മാമാങ്കം മാമാങ്കം തന്നെയാണ്. 300 വര്‍ഷം മുമ്ബുള്ള കേരളക്കരയുടെ കാഴ്ചക്കാര്‍ അത്രമാത്രം സത്യസന്ധതയോടെ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളിലൂന്നി അവതരിപ്പിച്ചത് കൊണ്ട് കൂടെയാണ് അത്. ചരിത്ര കഥാപാത്രങ്ങള്‍ മറ്റാരേക്കാളും അനായാസേന പ്രതിഫലിപ്പിക്കാന്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി കഴിഞ്ഞേ മറ്റൊരു നടനുള്ളു എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. മമ്മൂട്ടിയെന്ന അഭിനേതാവിനേക്കാള്‍ അദ്ദേഹത്തിന്റെ ചാവേറിനെയാണ് നമ്മള്‍ കാണുക. ഒരു കലാകാരനില്‍ നിന്നും യോദ്ധാവിലേക്കുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം അത്രമേല്‍ സൂക്ഷ്മമാണ്. ചിത്രമിറങ്ങുന്നതിനു മുമ്ബ് തന്നെ മമ്മൂക്കയുടെ ചിത്രത്തിലെ സ്‌ത്രൈണ ഭാവത്തിന്റെ ലൂക്കുകള്‍ ഹിറ്റായിരുന്നു. സിനിമയില്‍ ആ രംഗത്തിലേക്കുള്ള ബില്‍ഡ് അപ് ഒക്കെ അതി ഗംഭീരമായിരുന്നു. രണ്ട് കാലഘട്ടങ്ങളിലെ വേഷവും മേക്ക് ഓവറും എല്ലാം മഹാനടന്‍ മനോഹരമാക്കി. കൂടെയുള്ള സിദ്ദീഖും തന്റെ ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. ഉണ്ണി മുകുന്ദനെന്ന നടന്റെ കരിയര്‍ ബെസ്റ്റായിരിക്കും മാമാങ്കമെന്ന് നിസംശയം പറയാം. അത്രമേല്‍ സൂക്ഷ്മതയോടെയാണ് ഉണ്ണി തന്റെ കഥാപാത്രത്തെ അവതരിക്കുന്നത്. ചാവേര്‍ എന്ന അവസാന ലക്ഷ്യത്തിനൊപ്പം സംവിധായകന്‍ താരത്തിന് സമ്മാനിക്കുന്ന ഒരു പ്രണയവും ശ്രദ്ധനേടുന്നു. അനു സിതാര, പ്രാചി ടഹ്ലാന്‍ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.

ഇനി പറയേണ്ടത് ആക്ഷനാണ്. മമ്മൂട്ടി, പ്രാചി, ഉണ്ണി മുകുന്ദന്‍, മണിക്കുട്ടന്‍, സുദേവ് നായര്‍ തുടങ്ങിയവരുടെ ആക്ഷന്‍ രംഗങ്ങള്‍ ഒന്നിനൊന്ന് മികച്ചതും അതിശയിപ്പിക്കുന്നതുമാണ്. അക്കൂട്ടത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ചന്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്യുതനെന്ന കുട്ടിയാണ്. രണ്ട് വര്‍ഷത്തോളമാണ് ഈ മിടുക്കന്‍ ചിത്രത്തിനായി മാറ്റിവെച്ചത്. അതുപോലെ തന്നെ മനോജ് പിള്ളയുടെ കരിയര്‍ ബെസ്റ്റ് വര്‍ക്ക് ആണിത്.

ഇനിയും നല്ല സിനിമകള്‍ അദ്ദേഹത്തെ തേടിയെത്തട്ടെ. എം ജയചന്ദ്രനാണ് സംഗീത സംവിധാനം. രണ്ടാം പകുതിയിലെ പല പോര്‍ഷന്‍സിലും മാമാങ്കം മികച്ചു നിന്നു. മാമാങ്കം ഒരു വിസ്മയമാണ് എല്ലാ അര്‍ത്ഥത്തിലും. ഒരു മലയാള സിനിമ എന്ന് മാമാങ്കത്തിനെ വിലയിരുത്തരുത്. അഭിമാനമാകേണ്ട സിനിമയാണ്. സിനിമ തീരുമ്ബോള്‍ തിയേറ്ററില്‍ ഉയര്‍ന്ന കൈയ്യടി എത്രമാത്രം ആ സിനിമ ഒരു പ്രേക്ഷകനെ സ്വാധീനിച്ചു എന്നതിന് തെളിവാണ്. മലയാള സിനിമക്ക് ഒരുപാട് സ്വപ്നം കാണാനുള്ള പ്രചോദനം നല്‍കുന്ന സിനിമ തന്നെയാണ് മാമാങ്കം. നമുക്ക് ഈ നല്ല സിനിമയെയും അണിയറ പ്രവര്‍ത്തകരെയും ഓര്‍ത്ത് അഭിമാനിക്കാം.