Entertainment

മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പി. യാതൊരു പുരസ്‌കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകുമെന്നും അദ്ദേഹം വിമർശിച്ചു.

ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു. കേരള സർക്കാർ അവാർഡിന് ഇപ്പോൾ ഒരു വിലയും ഇല്ലാതെയായെന്ന് വിജി തമ്പി പറഞ്ഞു.’

മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്‌കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സാേൾ ആണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തി.

‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയ്ക്ക് അവാർഡ് കൊടുത്തില്ല എന്നതാണ് ചർച്ചയായത്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമ‌ർശം പോലും നൽകാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ ശരത് ദാസ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് എന്നിവരും ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.