Entertainment Movies

തില്ലങ്കേരി സമരത്തിന്റെ കഥ പറയുന്ന ജനകീയ സിനിമ തിയറ്ററുകളില്‍

തില്ലങ്കേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ജനകീയ സിനിമ ‘1948 കാലം പറഞ്ഞത്’ ഈ ആഴ്ച കൂടുതല്‍ തിയറ്ററുകളില്‍ എത്തും. രാജീവ് നടുവനാട്ട് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ച കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ റിലീസ് ചെയ്തിരുന്നു. ആദ്യ റിലീസ് കേന്ദ്രങ്ങളില്‍നിന്നും മികച്ച പ്രതികരണാണ് ചിത്രത്തിന് ലഭിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.

തില്ലങ്കേരി എന്ന നാടിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉജ്ജ്വല സമരകഥയെ അഭ്രപാളികളിലെത്തിക്കാന്‍ ഒരുനാട് മുഴുവന്‍ കൈകോര്‍ത്തു. അങ്ങനെയാണ് 1948 കാലം പറഞ്ഞത് എന്ന സിനിമയുടെ പിറവി. 2015 മെയ് മാസത്തിലാണ് സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുപ്പത് അംഗ ജനകീയ സമിതിക്കായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. പാലക്കാട് ജില്ലയിലെ കാപ്പിക്കാട് നൂറ് ഏക്കര്‍സ്ഥലം സര്‍ക്കാരില്‍ നിന്ന് വാടകക്കെടുത്ത് ഇവിടെയാണ് തില്ലങ്കേരി ഗ്രാമത്തെ പുനഃസൃഷ്ടിച്ചത്. തില്ലങ്കേരി മുഴക്കുന്ന് പ്രദേശത്തെ നൂറുകണക്കിനാളുകള്‍ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ആഴ്ച കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ റിലീസ് ചെയ്ത ചിത്രം ഈ ആഴ്ച കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

150ഓളം പ്രാദേശിക നാടക കലാകാരന്മാര്‍ക്കൊപ്പം ബാല, ദേവന്‍, സായികുമാര്‍, ശ്രീജിത്ത് രവി, ജയശ്രീ ശിവദാസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ പ്രശാന്ത് പ്രണവം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയത്.