Entertainment

‘മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രൻസ്’; അന്താരാഷ്ട്ര പുരസ്കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

നടന്‍ ഇന്ദ്രന്‍സിന്റെ അന്താരാഷ്ട്ര പുരസ്കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതിനെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രൻസ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും മലയാള സിനിമയ്ക്ക് ഇന്ദ്രന്‍സിലൂടെ അഭിമാനിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രൻസ്. വെയിൽ മരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവെൽ മികച്ച നടനായി ഇന്ദ്രൻസിനെ തിരഞ്ഞെടുത്തതിൽ സന്തോഷം.

ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രൻസ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയിൽ മലയാളം നേട്ടങ്ങൾ കൊയ്യുകയാണ്.
മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രൻസിന്റെ നേട്ടത്തിലൂടെ. അഭിനന്ദനങ്ങൾ.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്കാരമാണ് സിംഗപ്പൂരിലെ സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേത്. നേരത്തെ വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദലിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമ മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളിലാണ് ചിത്രീകരിച്ചത്. ഒന്നര വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് പിന്നില്‍. സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, എഡിറ്റിങ് ഡേവിസ് മാനുവല്‍.