Entertainment

ആദിപുരുഷ് ‘തോറി’ൽ നിന്ന് കോപ്പിയടിച്ചു; സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

പ്രഭാസ് നായകനായെത്തിയ ആദിപുരുഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. മാർവൽ സ്റ്റുഡിയോസിൻ്റെ തോർ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷൻ വിഎഫ്എക്സ്, ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് നെറ്റിസൻസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററിൽ പ്രചരിക്കുകയാണ്. 

തോർ സിനിമയിലെ പ്രധാന ലോകമായ അസ്ഗാർഡിൽ നിന്നാണ് ആദിപുരുഷ് രാവണൻ്റെ ലങ്ക കോപ്പിയടിച്ചിരിക്കുന്നതെന്നാണ് ആരോപണം. അസ്ഗാർഡ് സ്വർണനിറത്തിലാണെങ്കിൽ ലങ്ക കറുപ്പുനിറത്തിലാണ്. ആദിപുരുഷിലെ ആദ്യ സംഘട്ടനം നടക്കുന്ന സ്ഥലം ജംഗിൾ ബുക്കിലെ സ്ഥലം പോലെയാണെന്നും വാനരസേന കോംഗ് സിനിമയിൽ നിന്ന് പ്രചോദിതരായവരെപ്പോലെയുണ്ടെന്നും

റിലീസിനു മുൻപ് തന്നെ വിവാദമായ സിനിമയാണ് ആദിപുരുഷ്. സിനിമ നിരോധിക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ രംഗത്തുവന്നു. നിലവിൽ കളിക്കുന്ന തീയറ്ററുകളിൽ നിന്ന് സിനിമ പിൻവലിക്കണമെന്നും ഭാവിയിൽ ഒടിടി റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ഓം റൗട്ട്, തിരക്കഥാകൃത്ത് മനോജ് മുന്തഷിർ ശുക്ല, സംവിധായകർ എന്നിവർക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സിനിമയിലെ ഡയലോഗുകളും തിരക്കഥയും ഹനുമാനെയും ശ്രീരാമനെയും അവഹേളിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. ഹിന്ദു മതവികാരത്തെയും സനാതന ധർമത്തെയും സിനിമ വ്രണപ്പെടുത്തുന്നു. എല്ലാ മതക്കാരുടെയും ദൈവമാണ് ശ്രീരാമൻ. വിഡിയോ ഗെയിമിലെ കഥാപാത്രത്തെപ്പോലെയാണ് സിനിമയിലെ ശ്രീരാമൻ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഡയലോഗുകൾ വേദനിപ്പിക്കുന്നു. പ്രഭാസ്, കൃതി സോനാൻ, സെയ്ഫ് അലി ഖാൻ എന്നിവർ ഇങ്ങനെ ഒരു മോശം സിനിമയുടെ ഭാഗമാവരുതായിരുന്നു എന്നും കത്തിൽ സൂചിപ്പിക്കുന്നു.

ആദിപുരുഷിനെതിരെ പരാതിയുമായി ഹിന്ദു മഹാസഭയും രംഗത്തുവന്നു. ലക്നൗ പൊലീസിൽ ഹിന്ദു മഹാസഭ പരാതിനൽകി. ചിത്രത്തിൻ്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ പ്രവർത്തകർ സിനിമ കാണരുതെന്ന് ആവശ്യപ്പെട്ടു. അമ്പലത്തിൽ ഒരുമിച്ചുകൂടിയ പ്രവർത്തകർ സിനിമയ്ക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി ജാഥ നടത്തി. സിനിമ പ്രദർശിപ്പിക്കുന്ന ഒരു മാളിൽ എത്തിയ ഇവർ പ്രദർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ.