India National

ജമ്മുകശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നു; മൊബൈല്‍ – ഇന്റര്‍നൈറ്റ് സേവനവും റോഡ് ഗതാഗതവും ഇന്ന് പുനഃസ്ഥാപിച്ചേക്കും

ജമ്മു കശ്മീരില്‍ നാലാം ദിവസവും സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയാണ്. നേരത്തെ വിച്ഛേദിച്ച ടെലിഫോൺ ബന്ധം പുനഃസ്ഥാപിക്കാനും പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടരുന്നതിന് നിർദേശം നൽകിയതായും ഗവർണർ അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ഒരോ മേഖലയിലുമുള്ള സന്ദര്‍ശനം തുടരുകയാണ് . കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് ശ്രീനഗർ സന്ദര്‍ശിക്കും. തുടര്‍ന്ന് പി.സി.സി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജമ്മുകശ്മീര്‍ പ്രമേയവും പുനഃസംഘടന ബില്ലും പാസാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച അര്‍ധരാത്രിയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള എന്നിവര്‍ തടവില്‍ തന്നെയാണ് .റദ്ദാക്കിയ മൊബൈല്‍ – ഇന്റര്‍ നൈറ്റ് സേവനവും റോഡ് ഗതാഗതവും ഇന്ന് പുനഃസ്ഥാപിച്ചേക്കും. ബാങ്കുകളും തുറന്നേക്കും. ഈദിനുള്ള ഒരുക്കൾക്ക് നിർദ്ദേശം നൽകിയതായി ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാല്ലിക് അറിയിച്ചു.

തുറന്ന ജയിലാക്കി കശ്മീരിനെ മാറ്റി എന്നതാണ് പ്രതിപക്ഷ ആരോപണം. ഇത് മറികടക്കാനാണ് സംസ്ഥാനത്ത് തുടരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നീക്കങ്ങള്‍‍. ഒരോ മേഖലയിലുമെത്തി പ്രദേശവാസികളുമായി സമയം ചെലവഴിച്ച് സുരക്ഷ പരിശോധിച്ച് വരികയാണ്. ഷോപ്പിയാനിലെത്തിയ ദോവല്‍ പ്രദേശവാസികള്‍ക്കൊപ്പം ബിരിയാണി കഴിക്കുന്നതും സന്തോഷിക്കുന്നതുമായ ദൃശ്യവും ചിത്രവും പുറത്ത് വിട്ടിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഉന്നത തല യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും വരെ നിലവിലെ സ്ഥിതി തുടരാനും സാധ്യതയുണ്ട്.